September 29, 2010

കുട്ടിക്കാല കളികളുടെ ഓര്‍മ്മയില്‍

സ്കൂള്‍ പഠന കാലത്ത് അവധിക്കാലം ഏപ്രില്‍ മെയ്യ് മാസങ്ങളിലായിരുന്നു. വയലിലെ നെല്ലു കൊഴ്ത്തു കഴിഞ്ഞാല്‍ പിന്നെ കുട്ടികളുടെ കൈകളിലാണ് പാടത്തിന്റെ ഭരണം. ഫുട്ബോളും ക്രിക്കറ്റും പൊക്കേറും സാറ്റ് കളിയും എല്ലാമായി സൂര്യന്റെ ചൂടു കുറയുന്ന സമയം മുതല്‍ മഗ്രിബ് ബാങ്കിന്റെ അലയൊലി പള്ളികളില്‍ ഉയരുന്നത് വരെ വയലില്‍ കുട്ടികളുടെ ആര്‍പ്പു വിളികളാണ്.
പൊറ്റശ്ശേരി ചെറുകുന്ന് അമ്പലത്തിങ്ങല്‍ തുടങ്ങിയവയുടെ നടുവിലുള്ള വായലിലേക്ക് കണ്ണങ്ങര, കൊരങ്ങാപറമ്പിലേയും കൊളങ്ങരക്കണ്ടിലേയും ഇല്ലത്തക്കണ്ടിലേയും കൂട്ടമായി ഇറങ്ങുന്ന കുട്ടികള്‍ കളികളില്‍ ഏര്‍പ്പെടുന്നത് കണ്ട് നില്‍ക്കുന്ന മുതിര്‍ന്നവരേയും വൈകുന്നേര കാഴ്ചയായിയായിരുന്നു.
രസകരമായി കളി തുടരുമ്പോള്‍ ആര്‍ക്കെങ്കിലും വല്ല രസക്കേടും തോന്നിയാല്‍ പിറ്റേന്ന് കളി മുടങ്ങും. കളി മുടക്കുക എന്ന സമര മുറയുമായി പ്രതിഷേധക്കാര്‍ എത്തും. ഫുട്ബോള്‍ കളിച്ചു കുറച്ചു കഴിയുമ്പോള്‍ കുറച്ച് പേര്‍ക്കു തോന്നും ക്രിക്കറ്റ് മതി എന്ന്. പോരെ പൂരം പിറ്റേന്ന് ഫുട്ബോള്‍ മുടക്കാന്‍ പല പണികളും എതിര്‍ പാര്‍ട്ടി ചെയ്യും. കൂടുതലായും ഫുട്ബോള്‍ ഏതെങ്കിലും ഒരു കുട്ടിയുടെതായിരിക്കും അവനെ ഭീഷണിയില്‍ നിര്‍ത്തും. അല്ലെങ്കില്‍ അവനെ ഭാഗം ചേര്‍ക്കും. അതൊന്നും വിലപ്പോയില്ലെങ്കില്‍ അടുത്ത അടവാണ്. കളിസ്ഥലത്ത് ചില്ലു വിതറിയിട്ടുണ്ട് എന്ന് വാര്‍ത്ത പ്രചരിപ്പിക്കുക. അതുമല്ലെങ്കില്‍ വയലിന്റെ ഉടമ കളിക്കരുത് എന്ന് പറഞ്ഞു എന്ന് പറഞ്ഞ് പരത്തുക.
അവധിക്കാലത്തിന്റെ ഓരോ ആഴ്ചയിലും കളികളുടെ രൂപം മാറി വരും. മെയ്യ് അവസാനത്തില്‍ പലപ്പോഴും മഴ തുടങ്ങും. അപ്പോള്‍ കളികള്‍ പാടത്ത് നിന്ന് കരയിലേക്ക് കയറും പിന്നെ ചുള്ളിയും കോലും, പമ്പരത്തേറ് തുടങ്ങി കളികള്‍ ചെറിയ കളിസ്ഥലങ്ങളില്‍ ഒതുങ്ങും. അവധിക്കാലത്തിന്റെ അവസാനത്തില്‍ കടന്നു വരുന്ന ഗോട്ടി കളി സ്കൂള്‍ തുറന്നാലും. സ്കൂളിലേക്കൂള്ള യാത്രയിലും. സ്ക്കൂളിലേ ഒഴി സമയങ്ങളിലുമായി കളി നടക്കും. ഇറാഖ് യുദ്ധ സമയത്ത് രാജ്യം കളി, രക്ഷ കളി തുടങ്ങിയ യുദ്ധ കളികളും പ്രചാരത്തില്‍ വന്നു. പട്ടം പറത്തലിലും വിനോദം കണ്ടെത്തി.
അവധിക്കാല സുഹൃത്ത് കൂട്ടായ്മകള്‍ രാവിലെ മുതല്‍ വെയിലിന്റെ കാഠിന്യം കുറയുന്നത് വരെ ചെറിയ പന്തല് കെട്ടി. മുക്കത്തെ തമിഴരുടെ കടയില്‍ നിന്ന് വാങ്ങുന്ന അണാച്ചി മിഠായി എന്നറിയപ്പെടുന്ന ജോക്കര, അരുള്‍ജോതി, തേന്‍കുളരി, ബുള്‍ബുള്‍ മിഠായി, പുളിയച്ചാറ്, പുളിയാച്ചാര്‍ പൊടി എന്ന് തുടങ്ങി മിഠായികളുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ പറങ്കി അണ്ടിക്കും പത്തു പൈസ ഇറുപത് പൈസ തുങ്ങിയ നാണയങ്ങള്‍ക്ക് കൈ നിറയെ വാങ്ങി മിഠായി രസം നുണഞ്ഞ് കാടും മലയും കയറി ആടിനേയും പശുവിനേയും തീറ്റി നടന്ന് പറങ്കിമാവിന്റെ മുകളിലും മാവിന്റെ ചുവട്ടിലും സമയം തള്ളി നീക്കി. സമയം വൈകുന്നേരം മൂന്നു മണിയോടു അടുത്താല്‍ വയലില്‍ എത്തി വെയിലില്‍ നിന്ന് രക്ഷ നേടാന്‍ ഏതെങ്കിലും വാഴ തോട്ടത്തിന്റെ മറവില്‍ ഇരുന്നു. പാടത്തെ ചളികൊണ്ട് നിര്‍മിക്കുന്ന രൂപങ്ങള്‍ കുറ്റി കാടുകളുടെ മറവിലെ തണലില്‍ വച്ച് ഉണക്കി എടുത്ത് കഴിഞ്ഞ വര്‍ഷം സ്കൂളിലെ വാട്ടര്‍ കളര്‍ എടുത്ത് നിറം കൊടുത്തു വലിയ സംഭവമായി കൊണ്ടു നടക്കും.
അടുത്ത വാഴത്തോട്ടത്തിലേക്ക് പോകുന്ന പാടത്തെ വെള്ള ചാലുകള്‍ കെട്ടി നിര്‍ത്തി തുമ്പ പൂവിന്റെ അടര്‍ത്തുന്ന ഭാഗത്ത് ഒരു വയലറ്റ് പൂ ഘടിപ്പിച്ച് താറാവിനെ ഇട്ടു കളിക്കുക. പാട വരമ്പിന്റെ കീഴ്ഭാഗത്ത് കാണുന്ന ഞണ്ടിന്റെ മടയിലേക്ക് വെള്ളം കടത്തി വിടുക. കുറെ കഴിയുമ്പോള്‍ വരുന്ന വാഴത്തോട്ടത്തിന്റെ ഉടമസ്ഥന്റെ ചീത്ത കേട്ട് ഓടുക എല്ലാം ഒരു ഹരമുള്ള കലാപരിപാടികള്‍. മഴ തുടങ്ങുന്നതോടെ തുടറങ്ങുന്ന വെള്ളം കയറിയ പാടത്ത് ഫുട്ബോള്‍ കളിക്കുക. വഴുതി വീഴുക. കൈ കാല്‍ മുറിയുടെ പിറ്റേന്ന് കാഴ്ചക്കാരനായി കഴുത്തില്‍ മാല തൂക്കി നില്‍ക്കുമ്പോള്‍ കുട്ടികള്‍ ഒരു സഹതാപത്തോടെ നോക്കി ചിരിക്കും. ചൂണ്ടയില്‍ തവള ചുഞ്ഞിനെ കോര്‍ത്ത് കൊക്കിനെ പിടിച്ച് തിന്നുക. കൂടകെണി, ചവിട്ടു കെണി എന്നിവ കാട്ടില്‍ വെച്ച് പക്ഷികളെ പിടിച്ചു തിന്നുക. മുളക് പുരട്ടി വറുത്ത ചിതലകാടയുടെ ഇറച്ചിയുടെ രുചി ഇപ്പോഴും നാവിലുണ്ട്.
മഴകാലത്തോടെ സജീവമാകുന്ന പൊറ്റശ്ശേരി തോട്ടില്‍ ചാടി തൊട്ടുക്കളിക്കുകയെന്നത് ഒരു മഴക്കാല വിനോദമായി നില്‍ക്കുന്നു. പറമ്പിലെ മണ്ണിരയെ പിടിച്ച് ചൂണ്ടയില്‍ കോര്‍ത്ത് മീന്‍ പിടുത്തവും ചെറിയ വല ഉപയോഗിച്ച് പാടം ഊറ്റുകയും കിട്ടാത്ത മീനുകള്‍ക്ക് എപ്പോഴും വലിയ വലിപ്പവും ആളുടെ കയ്യില്‍ ചെറിയ പരകളും കാണും. പരിപാടി ട്രാക്റ്റര്‍ വയലില്‍ ഇറങ്ങുന്നവരെ തുടരും.
വയലുകള്‍ പലതും മണ്ണിട്ട് നികത്തി കവുങ്ങിന്‍ തോട്ടങ്ങളായി. പുതു തലമുറയിലെ കുട്ടികള്‍ കാലത്തിനൊപ്പം വളര്‍ന്നു. അവര്‍ക്കിന്ന് വലിയ കളികള്‍ മാത്രമേ അറിയൂ. അവരിന്ന് വലിയ കളികള്‍ക്ക് വലിയ കളിസ്ഥലത്തിനായി മുറവിളി കൂട്ടുന്നു. അവരുടെ കാലത്തിന്റെ കളികള്‍ക്ക് വലിയ സ്ഥലങ്ങള്‍ വേണം. എവിടെയും ജനങ്ങള്‍ നിറഞ്ഞു. അവരുടെ വലിയ വലിയ മണി മന്ദിരങ്ങള്‍ കെട്ടി പൊക്കാന്‍ തന്നെ സ്ഥലമില്ലാത്തപ്പോള്‍ ഇവരുടെ മുറവിളികള്‍ ആരു കേള്‍ക്കാന്‍.

No comments: